
മുംബൈ: ഇന്ത്യ അപകടത്തിലാണെന്ന് തോന്നിയാൽ, ഇനി പന്തെറിയാൻ ആരുമില്ലെന്ന് കരുതിയാൽ നിങ്ങൾക്ക് അയാളെ വിളിക്കാം… അയാൾ നിങ്ങളെ രക്ഷിക്കും.. സാക്ഷാൽ ജസ്പ്രീത് ബുംറ! വാങ്കഡെയിൽ നടന്ന ട്വന്റി 20 ലോകകപ്പ് സെമിഫൈനലിൽ 254 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കി ഇന്ത്യക്ക് ഫൈനൽ ടിക്കറ്റ് നേടിക്കൊടുത്തത് ബുംറയുടെ ഈ സമാനതകളില്ലാത്ത മികവാണ്. കടുത്ത സമ്മർദ്ദങ്ങൾക്കിടയിലും ഇന്ത്യൻ നായകന് പൂർണ്ണ വിശ്വാസത്തോടെ പന്തേൽപ്പിക്കാൻ ജസ്പ്രീത് ബുംറയോളം പോന്ന മറ്റൊരു ബൗളറില്ല. അവസാന മൂന്ന് ഓവറിൽ ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടിയിരുന്നത് 45 റൺസ്. ക്രീസിൽ തകർപ്പൻ ഫോമിലുള്ള ജേക്കബ് ബെഥേലും സാം കറനും. ഈ സമയത്താണ് നിർണായകമായ 18 ആം ഓവർ എറിയാൻ ഇന്ത്യൻ നായകൻ പന്ത് ബുംറയെ ഏൽപ്പിക്കുന്നത്. മൂന്ന് സിക്സറുകൾ നേടി കളി തിരിക്കാമെന്ന ഇംഗ്ലണ്ട് പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച ബുംറ, ആ ഓവറിൽ വിട്ടുകൊടുത്തത് വെറും 6 റൺസ് മാത്രം. കൃത്യതയാർന്ന യോർക്കറുകൾക്കും സ്ലോവർ ഡെലിവറികൾക്കും മുന്നിൽ ഇംഗ്ലീഷ് ബാറ്റർമാർക്ക് അടിതെറ്റി.
“ബുംറ ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണ്, അവൻ അതിമനോഹരമായി പന്തെറിഞ്ഞ് കളി ഞങ്ങളിൽ നിന്ന് പൂർണ്ണമായും അടച്ചുപൂട്ടി,” 7 റൺസിന്റെ തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് കോച്ച് ബ്രണ്ടൻ മക്കല്ലം തുറന്നുസമ്മതിച്ചു. 27 പന്തിൽ 50 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയ ബെഥേലിനും കറനും ബുംറയ്ക്ക് മുന്നിൽ ഉത്തരമില്ലായിരുന്നു. മത്സരത്തിന്റെ സാഹചര്യത്തേക്കാളുപരി ബുംറയെന്ന ബൗളറുടെ പ്രശസ്തിയാണ് ഇംഗ്ലീഷ് ബാറ്റർമാരെ കൂടുതൽ ഭയപ്പെടുത്തിയത്. മറുവശത്ത് ബുംറയാകട്ടെ, മത്സരത്തിന്റെ ഗതി മനസ്സിലാക്കി പന്തെറിഞ്ഞു. ബുംറയെ പ്രതിരോധിച്ച് കളിച്ച് അവസാന രണ്ട് ഓവറിൽ റൺസടിക്കാമെന്ന ഇംഗ്ലണ്ടിന്റെ തന്ത്രവും പാളി. ഹാർദിക് പാണ്ഡ്യ എറിഞ്ഞ 19-ാം ഓവറിൽ 9 റൺസ് മാത്രം പിറന്നതോടെ ശിവം ദുബെക്ക് അവസാന ഓവർ എളുപ്പമായി.
മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസൺ തന്റെ പുരസ്കാരം ബുംറയ്ക്ക് സമർപ്പിക്കാനാണ് ആഗ്രഹിച്ചത്. “തലമുറയിലൊരിക്കൽ മാത്രം ജനിക്കുന്ന ലോകോത്തര ബൗളറാണ് ബുംറ. ഈ പുരസ്കാരം ശരിക്കും അവനാണ് ലഭിക്കേണ്ടത്. ഡെത്ത് ഓവറുകളിൽ ഞങ്ങളുടെ ബൗളർമാർ ഇത്രയും മികച്ച പ്രകടനം നടത്തിയില്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ നിൽക്കില്ലായിരുന്നു,” സഞ്ജു പറഞ്ഞു. ബുംറയുടെ കഴിവ് എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും, അവൻ വീണ്ടും തന്റെ സ്വഭാവസവിശേഷത കാണിച്ച് ഇന്ത്യയെ വിജയത്തിലെത്തിച്ചെന്നും നായകൻ സൂര്യകുമാർ യാദവ് കൂട്ടിച്ചേർത്തു. ഈ ലോകകപ്പിൽ ഇതിനോടകം 10 വിക്കറ്റുകൾ വീഴ്ത്തിയ ബുംറയുടെ എക്കണോമി റേറ്റ് 6.62 ആണ്.
ഇംഗ്ലണ്ട് നിരയിലെ ഏറ്റവും അപകടകാരിയായ ഹാരി ബ്രൂക്കിനെ വീഴ്ത്തിയ ബുംറയുടെ ആദ്യ പന്ത് (അഞ്ചാം ഓവറിലെ) മത്സരത്തിലെ മികച്ച മുഹൂർത്തങ്ങളിലൊന്നായിരുന്നു. ഒരു ഓഫ്-സ്പിൻ പോലെ തോന്നിച്ച ആ സ്ലോവർ ഡെലിവറിയുടെ വേഗത മനസ്സിലാക്കുന്നതിൽ ബ്രൂക്കിന് പിഴച്ചു. പോയിന്റ് ബൗണ്ടറിയിലേക്ക് ഓടിയെത്തി അക്സർ പട്ടേലെടുത്ത തകർപ്പൻ ക്യാച്ചും ഇതിന് മാറ്റുകൂട്ടി. “അവൻ വളരെ മികച്ചൊരു ബൗളറാണ്, ഒരുപക്ഷേ നിലവിലെ എക്കാലത്തെയും മികച്ചവൻ. ഇന്ത്യയുടെ ഫീൽഡിങ്ങും മികച്ചതായിരുന്നു. അക്സർ എടുത്ത ക്യാച്ച് ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ചതാണ്,” നിരാശയോടെ ഹാരി ബ്രൂക്ക് വ്യക്തമാക്കി. സ്പിന്നർമാർ 7 ഓവറിൽ 99 റൺസ് വഴങ്ങി പരാജയപ്പെട്ട മത്സരത്തിലാണ് 4 ഓവറിൽ വെറും 33 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റുമായി ബുംറ ഇന്ത്യയുടെ വിജയശില്പിയായത്.
