
തിരുവനന്തപുരം: വെടിക്കെട്ട് കാണാൻ എത്തിയവരെ സഞ്ജു സാംസൺ നിരാശരാക്കിയെങ്കിലും ക്രിക്കറ്റ് എന്ന വികാരം നെഞ്ചേറ്റി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ നീല കടലാക്കി കാണികൾ. ഇന്ത്യ- ന്യൂസിലൻഡ് പരമ്പരയിലെ അവസാന മത്സരം തുടങ്ങുംമുമ്പ് തന്നെ ഗ്രീൻഫീൽഡിലെ നിറഞ്ഞ ഗാലറിയാകെ മുഴങ്ങിയത് സഞ്ജു…സഞ്ജു…. എന്ന ആർപ്പുവിളിയായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറി 11ാം വർഷം സ്വന്തം നാട്ടിൽ കളിക്കാൻ അവസരം ലഭിച്ച സഞ്ജുവിന് പിന്തുണയർപ്പിക്കാൻ ശനിയാഴ്ച ഉച്ചമുതൽ ആരാധകർ ഗ്രൗണ്ടിലേക്ക് എത്തിത്തുടങ്ങി. സഞ്ജുവിനായി ആര്‍ത്തുവിളിച്ച ആരാധര്‍ക്ക് സന്തോഷിക്കാന്‍ വക നല്കുന്ന ഒന്നും ഉണ്ടായില്ലെന്ന് മാത്രം. സ്റ്റേഡിയത്തിന്റെ പ്രധാന കവാടത്തിന് മുന്നിൽ മഹേന്ദ്ര സിങ് ധോണിയുടെയും സഞ്ജുവിന്റെയും വലിയ കട്ടൗട്ടുകൾ സ്ഥാപിച്ചിരുന്നു. വൈകീട്ടോടെ കാര്യവട്ടത്തേക്കുള്ള വഴികളെല്ലാം ആരാധകരെക്കൊണ്ട് നിറഞ്ഞു. സഞ്ജുവിന്റെ പേര് പതിപ്പിച്ച ഇന്ത്യൻ ടീമിന്റെ നീലക്കുപ്പായത്തിലായിരുന്നു മിക്കവരും. വൈകീട്ടോടെയാണ് ടീമുകൾ ഗ്രൗണ്ടിലേക്ക് എത്തിയത്. ഗാലറി അപ്പോഴേക്കും നീലക്കടലായി. സഞ്ജു ബസിൽനിന്ന് ഇറങ്ങിയതോടെ ആവേശം ഇരട്ടിയായി.
മത്സരത്തിന് മുമ്പ് ഇരുടീമംഗങ്ങളും വാംഅപ്പ് നടത്താനിറങ്ങിയെങ്കിലും സഞ്ജു വരാൻ വൈകി. ആറോടെയാണ് സഞ്ജു ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. തിരുവനന്തപുരത്ത് സഞ്ജു കളിക്കുമെന്ന് ടോസിനുശേഷം കമന്റേറ്ററോട് സൂര്യകുമാർ ചിരിച്ചുകൊണ്ട് പറഞ്ഞതും കൈയടി ഉയർന്നു. സഞ്ജു ബാറ്റിങ്ങിനായി ഗ്രൗണ്ടിലേക്കിറങ്ങിയതോടെ ഗാലറികൾ ആവേശഭരിതമായി. ആറ് റൺസെടുത്ത സഞ്ജു പുറത്തായതോടെ പുറത്തായതോടെ ഗാലറി നിശബ്ദമായി.
കാര്യവട്ടം മുതൽ കഴക്കൂട്ടം വരെ റോഡിന് ഇരുവശവും ജെഴ്സി വിൽക്കുന്നവരുടെയും ചായം പൂശുന്നവരുടെയും തിരക്കായിരുന്നു. സച്ചിന്റെ കടുത്ത ആരാധകനായ സുധീർ കുമാറും ഗാലറിയിൽ ആവേശം പകരാനെത്തിയിരുന്നു. മത്സരം അവസാനിക്കും വരെ ശംഖു മുഴക്കിയും കൂറ്റൻ പതാക വീശിയും സുധീർ കുമാർ ഗാലറിയിലുണ്ടായിരുന്നു.
ഏറെക്കാലത്തിനുശേഷമാണ് കാര്യവട്ടത്തെ ഗ്യാലറി നിറഞ്ഞുകവിഞ്ഞത്. ഓൺലൈനിൽ വിൽപനക്കുവെച്ച 33,000 ടിക്കറ്റുകൾ മണിക്കൂറുകൾ കൊണ്ടുതന്നെ വിറ്റുതീർന്നു. ടിക്കറ്റ് ലഭിക്കാത്ത നിരവധി ആരാധകരെ സ്റ്റേഡിയത്തിന് മുന്നിൽ കാണാമായിരുന്നു.
