അമേരിക്കയുടെ വെനിസ്വേലൻ അധിനിവേശം: ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ഫുട്‌ബോള്‍ ഭാവി ഇനി എന്താകും…‍?

വെനിസ്വേലൻ പ്രസിഡന്റിനെ യു.എസ് പിടികൂടിയതോടെ ലാറ്റിനമേരിക്കന്‍ ടീമായ വെനിസ്വേലയുടെ ഫുട്‌ബാള്‍ ഭാവി ഇനിയെന്താവുമെന്ന് ലോകം ഉറ്റു നോക്കുകയാണ്. പ്രസിഡന്റിനേയും ഭാര്യയേയും തടങ്കലിലിട്ടതോടെ രാജ്യത്തിന്റെ ഫുട്‌ബോള്‍ ടീമും ഇതിനൊപ്പം ഇല്ലാതെയാവുമോയെന്ന ആശങ്കയിലാണ് വെനിസ്വേലയും ഫുട്‌ബോള്‍ ലോകവും.

ഇതിനിടയില്‍ അടുത്ത ലക്ഷ്യം മെക്‌സിക്കോയും കൊളംബിയയുമാണെന്ന പ്രഖ്യാപനവും ലാറ്റിനമേരിക്കയെ മുള്‍ മുനയിലാക്കിയേക്കും. ഇസ്രായേലിനെതിരെ വോട്ട് ചെയ്തതിന് നോട്ടമിട്ടിരിക്കുന്ന ബ്രസീല്‍ അടക്കമുള്ള പല രാജ്യങ്ങളും ആശങ്കയിലാണ്. ട്രംപ് ഭരണകൂടം ഇത്തരം തീരുമാനങ്ങള്‍ നടപ്പിലാക്കിയാല്‍ ലോകത്തിലെ വമ്പന്‍ ടീമുകളുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാവും. മാത്രമല്ല ഈ വര്‍ഷം മെക്‌സിക്കോയിലും കാനഡയിലും അമേരിക്കയിലും നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബാള്‍ മത്സരങ്ങളില്‍ പ്രതിഷേധത്തിന്റെ അലയൊലിയും സുരക്ഷാ ഭീഷണിയും നിലനില്‍ക്കും.

ഇത്തവണ ലോകകപ്പിന് യോഗ്യത നേടിയ ടീമുകളാണ് മെക്‌സിക്കോയും കൊളംബിയയും. ഇവര്‍ക്കെതിരെ ആക്രമണഴിച്ചുവിട്ടാലും ഫിഫയുടെ ഭാഗത്ത് നിന്നും ഒരു ഇടപെടലും ഉണ്ടാവില്ലെന്നാണ് ഏറെ വേദനാജനകം. റഷ്യ യുക്രയ്നെ ആക്രമിച്ചപ്പോള്‍ റഷ്യക്ക് ഫിഫ വിലക്കേര്‍പ്പെടുത്തി. അതേസമയം ഫലസ്ഥീനിലെ ജനങ്ങളെ കൊന്നൊടുക്കുകയും നിരവധി രാജ്യങ്ങളെ ആക്രമിക്കുകയും ചെയ്ത ഇസ്രായേല്‍ ഫുട്‌ബാള്‍ ടീമിനെതിരെ ചെറുവിരലനക്കാന്‍ പോലും ധൈര്യപ്പെട്ടിട്ടില്ല. ലാറ്റിനമേരിക്കയിലെ രാജ്യങ്ങള്‍ക്കെതിരെ തിരിഞ്ഞാലും ഈ ലോകകപ്പ് കഴിയും വരെ അമേരിക്കക്കെതിരെ ഒരു പ്രസ്താവന പോലും നടത്താന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ധൈര്യപ്പെടില്ല.

വെനിസ്വേലക്ക് ഇത് വരെ ലോകകപ്പ് യോഗ്യതനേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും മികച്ച പ്രഫഷണല്‍ താരങ്ങളടക്കമുള്ള ടീമാണ് റെഡ്-വൈന്‍ പേരിലറിയപ്പെടുന്ന രാജ്യം. ഫിഫാ റാങ്കിംഗില്‍ 48-ാം സ്ഥാനത്താണ്. ബേസ് ബോളിന് പ്രചാരമുള്ള വെന്വസേല ഇത്തവണ ലോകകപ്പ് പ്രവേശനത്തിനായി മത്സരിച്ചിരുന്നെങ്കിലും പ്ലേഓഫിന് യോഗ്യരായ ബൊളീവിയക്കും പിന്നിലാവുകയായിരുന്നു. വിവിധ ലോകകപ്പുകളിലെ സാന്നിധ്യം അറിയിച്ച ചിലിയും പെറുവും പോലും ഇത്തവണ വെനിസ്വേലക്കും പിന്നിലാണ്. കോപ അമേരിക്ക കപ്പിലെ 2011ല്‍ നേടിയ നാലാം സ്ഥാനമാണ് ടീമിന്റെ മികച്ച നേട്ടം.

2014 യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചിട്ടുണ്ട്. ടീമിലെ പല താരങ്ങളും അന്താരാഷ്ട്രാ ക്ലബ്ബുകളില്‍ നിറഞ്ഞു നില്‍ക്കുന്നവരാണ്. ബാഴ്‌സലോണയുടെ ഗോള്‍കീപ്പര്‍ ജോസ് കോണ്‍ട്രെറാസ് ആണ് പ്രമുഖന്‍. ഇന്റര്‍ മിയാമി താരം ടെലസ്‌കോ സെഗോവിയ, തുടങ്ങിയ നിരവധി കളിക്കാര്‍ രാജ്യത്തിന് പുറത്തുള്ള പല ക്ലബുകള്‍ക്കും തിളങ്ങുന്നവരാണ്. 2026 ലോകകപ്പ് കഴിയും വരെയെങ്കിലും ലാറ്റിനമേരിക്കയില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാവാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് ലോക ഫുട്‌ബാള്‍ ആരാധകര്‍.



© Madhyamam