
ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ ലുക്കാ മോഡ്രിച്ചിനെ യുവേഫ നേഷൻസ് ലീഗിനുള്ള ക്രൊയേഷ്യൻ ടീമിൽ ഉൾപ്പെടുത്തി കോച്ച് സ്ളാറ്റ്‌കോ ഡാലിച്ച്.
ക്രൊയേഷ്യൻ കോച്ച് ഇന്ന് പുതിയ നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ റയൽ മാഡ്രിഡ് താരം മോഡ്രിച്ചും ഇതിൽ ഉണ്ടായിരുന്നു. എന്നാൽ മറ്റൊരു മുതിർന്ന താരമായ മാർസെലോ ബ്രോസോവിച്ച് ഇന്റർനാഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ചു.
യൂറോ 2024-ൽ ഇറ്റലിയോട് പുറത്തായപ്പോൾ മോഡ്രിച്ച് ഇന്റർനാഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന് പലരും കരുതിയിരുന്നു. പക്ഷെ 39 കാരനായ താരം എല്ലാവരെയും അത്ഭുതപ്പെടുത്തി.
2026 ലെ ലോകകപ്പ് കഴിഞ്ഞാൽ മോഡ്രിച്ച് ദേശീയ ടീമിൽ നിന്ന് വിരമിക്കുമെന്നാണ് സാധ്യത.
ഈ സമ്മർ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡുമായി താരം കരാർ പുതുക്കിയിരുന്നു. ഒരു വർഷത്തേക്കുള്ള കരാറിലാണ് ഒപ്പിട്ടത്.
തന്റെ കരിയറിൽ മോഡ്രിച്ച് ക്രൊയേഷ്യയ്ക്ക് 178 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽ 26 ഗോളും 29 അസിസ്റ്റും ഉണ്ട്.
സെപ്റ്റംബർ 5-ന് പോർച്ചുഗലിനെതിരെയാണ് ക്രൊയേഷ്യയുടെ ആദ്യ നേഷൻസ് ലീഗ് മത്സരം. മൂന്ന് ദിവസത്തിന് ശേഷം പോളണ്ടിനെ നേരിടും.