ഭുവനേശ്വർ: രണ്ടാം കിരീടം തേടി ഗോവയും കന്നിമുത്തം കാത്ത് ജംഷഡ്പുരും ഇന്ന് സൂപ്പർ കപ്പ് കലാശപ്പോരിൽ മുഖാമുഖം. ജേതാക്കൾ അടുത്ത സീസൺ എ.എഫ്.സി ചാമ്പ്യൻസ് ലീഗ് രണ്ട് പ്രിലിമിനറി റൗണ്ടിലേക്ക് യോഗ്യത നേടുമെന്ന സവിശേഷതയുമുണ്ട്. 2019ൽ കപ്പുയർത്തിയ ഗോവ നീണ്ട നാലു വർഷത്തെ ഇടവേള അവസാനിപ്പിച്ചാണ് ഇത്തവണ ഒരു ചുവട് അരികെ നിൽക്കുന്നത്.
ഖാലിദ് ജമീൽ എന്ന പരിശീലകനു കീഴിൽ പുതിയ ഉയരങ്ങൾ കുറിക്കാനിറങ്ങിയ ജംഷഡ്പുരിന് പക്ഷേ, എട്ടു വർഷത്തിനിടെ ആദ്യമായാണ് ഒരു ഫൈനൽ കളിക്കാൻ അവസരം ലഭിക്കുന്നത്. ഇരു ടീമുകളും കഴിഞ്ഞ സീസൺ ഐ.എസ്.എല്ലിൽ ഏറ്റുമുട്ടിയപ്പോൾ രണ്ടുവട്ടവും ജയം ഉരുക്കു നഗരക്കാർക്കായിരുന്നു.
മാത്രവുമല്ല, സൂപ്പർ കപ്പിൽ ഒരു ഗോൾ പോലും വഴങ്ങാതെയാണ് ടീം ഇതുവരെയും എത്തിയത്. ഹൈദരാബാദിനെ 2-0ത്തിനും നോർത്ത് ഈസ്റ്റിനെ പെനാൽറ്റി ഷൂട്ടൗട്ടിലും വീഴ്ത്തിയ ടീം മുംബൈ സിറ്റിക്കെതിരെ സെമി കടന്നത് ഒറ്റ ഗോൾ ജയവുമായാണ്. ഗോകുലത്തെ എതിരില്ലാത്ത കാൽ ഡസൻ ഗോളിന് മുക്കി തുടങ്ങിയ ഗോവ പഞ്ചാബിനെ 2-1നും ഒടുവിൽ മോഹൻ ബഗാനെ 3-1നും വീഴ്ത്തി.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ